"MY LORD AND MY GOD"
കങ്ങഴ പള്ളി 125 വര്‍ഷകാലം
സന്തോഷകരമായ ഒരു ശതോത്തര രജതജുബിലീ കൊണ്ടാടത്തക്കവണ്ണം നമ്മെ കാത്തുപരിപാലിച്ച ദൈവത്തിനെ സ്തുതിക്കുന്നു. തന്റെ മദ്ധ്യസ്തതയിലുടെ നമ്മെ കാത്തുവളര്‍ത്തിയ പരിശുദ്ധനായ തോമ്മാസ്ലീഹായെ ഭക്തിപൂര്‍വ്വം സ്മരിക്കുന്നു. ഏകദേശം 500 വര്‍ഷത്തിനുമുന്‍പ് മീനടം പ്രദേശത്ത് വാസം ആരംഭിച്ചപാടത്തുമാപ്പിള കുടുംബം പില്ക്കാലത്ത് മറ്റുപല പ്രദേശങ്ങളിലേക്കും വ്യാപിച്ചു. കങ്ങഴ കോതപ്പള്ളില്‍ പുരയിടത്തില്‍ താമസം ആരംഭിച്ച പാടത്തുമാപ്പിള കുടുംബാഗമായ തൊമ്മന് തരകന്റെ പിന്തലമുറക്കാരായി കങ്ങഴയില്‍ വര്‍ധിച്ചുവന്ന ക്രൈസ്തവ ജനത തങ്ങളുടെ അത്മീയാവശ്യങ്ങള്, തങ്ങളുടെ പൂര്വികന്മാര് തന്നെ സ്ഥാപിച്ച മണര്‍കാട് വി. മര്‍ത്തമറിയം പള്ളിയില്‍ ചേര്‍ന്ന് നടത്തി പോന്നു. വളരെ ദുഷ്കരമായ ഈ ജീവിതരീതിക്ക് ഒരു ആശ്വാസം ലഭിച്ചത് പാമ്പാടി മാര്‍. യൂഹാനോന്‍ വലിയ പള്ളിയുടെ ആരംഭത്തോടെയാണ് ഏറെക്കാലം പാമ്പാടി പള്ളിയില്‍ കൂടി നടന്നു വന്നിരുന്ന കങ്ങഴയിലുള്ളവര് ഇവിടെ തന്നെ തങ്ങളുടെതായ ഒരു ദേവാലയത്തിന് വേണ്ടി അതീവമായി മോഹിച്ചിരുന്നു. അന്ന് പാടത്തുമാപ്പിള കുടുംബത്തില്പ്പെട്ടവരായി 14 വീട്ടുകാരും, പുതുപ്പള്ളയില്‍ നിന്ന് ഇവിടെ വന്നു കൃഷി നടത്തി പാര്‍ത്തുപോന്ന ഇളംതുരുത്തിയില്‍ കോരുളവര്ക്കിയും സഹോദരന് പൊങ്ങലില്‍ വന്ദ്യ ദിവ്യ.ശ്രീ .ഫിലിപ്പോസ് കോര്‍എപ്പിസ്കോപ്പയും കൂടാതെ പാണ്ടിയാം കുഴിയില്‍ എന്ന ഒരു വീട്ടുകാരുമാണ് അന്ന് ഉണ്ടായിരുന്നത്. പുതിയ പള്ളി പണിയുടെ ആലോചനയില്‍ ഇവരൊക്കയും ബന്ധപ്പെട്ടിരുന്നു. ഇവരൊക്കെയും തങ്ങള്‍ക്ക് ഒരു പുതിയ ദേവാലയം വേണമെന്ന ആഗ്രഹത്തില്‍ പ്രാര്‍ഥനാപൂര്‍വ്വം ആലോചനകള്‍ക്ക് വേഗത വര്‍ദ്ധിപ്പിച്ചു. പള്ളി സ്ഥാപിക്കുന്നതിനു ഈ പ്രദേശത്തിന്റെ പല സ്ഥലങ്ങള്‍ തീരുമാനിക്കപ്പെട്ടതാണ്. എങ്കിലും ഇപോഴത്തെ സ്ഥലം തന്നെ ചീട്ടിട്ടു നിശ്ചയിച്ച് ഏക അഭിപ്രായത്തില്‍ എത്തുകയായിരുന്നു.പ്രസ്തുത വസ്തുവിന്റെ ഉടമയായ കാനം പെരുംബ്രത്താഴെ ശ്രീ ചാക്കോ വര്‍ഗ്ഗീസിനെ ചെന്നു കാണുകയും, അദ്ദേഹം സന്തോഷത്തോടെ പള്ളിക്ക് ആവശ്യമായ സ്ഥലം സൗജന്യമായി നല്‍കുകയും ചെയ്തു. മലങ്കര മെത്രാപ്പോലീത്ത മാര്‍ ദീവന്നാസിയോസ് തിരുമേനിയുടെ അനുവാദപ്രകാരം ഈ സ്ഥലം മലങ്കരയുടെ കാവല്‍ പിതാവായ മാര്‍ തോമ്മാസ്ലീഹയുടെ പാവനനാമത്തില്‍ ഒരു താല്‍ക്കാലിക ഷെഡ് നിര്‍മ്മിച്ചു. 1890 ഫെബ്രുവരി 20, പൊങ്ങലില്‍ വന്ദ്യ.ദിവ്യ ശ്രീ. ഫിലിപ്പോസ് കോര്‍എപ്പിസ്ക്കോപ്പ ആദ്യമായി വി.കുര്‍ബാന അര്‍പ്പിച്ചു. പ്രസ്തുത പള്ളി എങ്ങനെയോ തീപിടിച്ചു പോയി. പിന്നീട് വെട്ടുകല്ല് ഉപയോഗിച്ച് ഒരു ദേവാലയം പണിയുന്നതിന്നുള്ള ശിലാ സ്ഥാപനം നടത്തി.കടവില്‍ മാര്‍ അത്താനാസിയോസ് തിരുമേനി ആയിരുന്നു, കല്ലിടീല്‍ കര്‍മ്മം നിര്‍വഹിച്ചത്. മലങ്കര മെത്രപ്പൊലീത്ത പുലിക്കോട്ടില്‍ മാര്‍ ദീവന്നാസിയോസ് തിരുമേനിയും ഉണ്ടായിരുന്നു. ഇടവകയ്ക്ക് ഒരു പട്ടക്കാരന്‍ തങ്ങളുടെ ആത്മീയ ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിന് ദൂരെ സ്ഥലങ്ങളില്‍ നിന്ന് വന്നെത്തിയിരുന്ന പട്ടക്കാര്‍ പലപ്പോഴും യഥാക്രമം ലഭ്യമല്ലാതിരുന്ന സാഹചര്യത്തില്‍ ഇടവകയില്‍ നിന്നും ഒരു പട്ടക്കാരന്‍ ഉണ്ടായേ തീരു എന്ന ഇടവക ജനങ്ങളുടെ ആഗ്രഹം ഒരു പുതിയ സ്ഥാനിയെ കണ്ടെത്തുവാന്‍ അവരെ പ്രേരിപ്പിച്ചു.ഇടവകയിലെ നാലു ബാലന്മാരുടെ പേരുകള്‍ നറുക്കിട്ടതില് വയലപ്പള്ളിയില്‍ വി.റ്റി സ്കറിയ എന്ന ബാലന് പട്ടത്വത്തിനു നിശ്ചയിക്കപ്പെട്ടു.കേവലം 12 വയസു മാത്രം പ്രായമുള്ള ബാലന് 1082 യില്‍ ശെമ്മാശ പട്ടമേറ്റ് വൈദിക വിദ്യാഭാസം തുടങ്ങി.പിന്നീട് പ.അബ്ദുല്‍ മശിഹ പാത്രിയര്‍ക്കീസ് ബാവായില്‍ നിന്നും കശീശാ പട്ടം സ്വികരിച്ചു. 1088 കുംഭം 16 ന് (30/2/1913) അച്ഛന് കങ്ങഴപള്ളിയുടെ വികാരി പദവും സ്വീകരിച്ചു. മറ്റു പട്ടക്കാര്‍ പന്തനാലില്‍ ശ്രി. തൊമ്മി ചാക്കോയുടെ മകന് ശ്രി. പി. സി തോമസിനെ 14 മത്തെ വയസില്‍ 1932ല്‍ ഈ പള്ളിയില്‍ വച്ച് തന്നെ ശെമ്മാശപട്ടവും ,1946, കശീശാ പട്ടവും ഏറ്റു . വയലപ്പള്ളില്‍ അച്ഛന്റെ ദ്വിതീയ പുത്രന് ശ്രി. വി സി ജേക്കബ് 1941 ല്‍ ശെമ്മാശപട്ടവും 1948 ല്‍ കശീശാ പട്ടവും സ്വീകരിച്ചു . ഇടക്കാലങ്ങളിലായി പുതുപ്പറബില് ശ്രി. പുന്നൂസിന്റെ പുത്രന് ശ്രി. പി. പി അബ്രഹാമും, പുല്ലാന്നിപ്പാറക്കല് സ്കറിയായുടെ പുത്രന് കുറിയാക്കോസും പട്ടക്കാരായിട്ടുണ്ട്. ഇവര്‍ ഇരുവരും മലബാറില്‍ സേവനം ചെയുന്നു. 1989 ല്‍ ശ്രി. പി എം മത്തായിയുടെ പുത്രന് ശ്രി. പി എം മാണി ഈ പള്ളിയില്‍ വെച്ചുതന്നെ കശീശാപട്ടവുമേറ്റ് കോട്ടയത്ത് തന്നെ സേവനം നടത്തി വരുന്നു. 2010 കൊച്ചുകൈപ്പാലില് ശ്രി.പി.സി ചാക്കോയുടെ പുത്രന് കുരുവിളപെരുമാള് ചാക്കോ , ഗീവറുഗീസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയില്‍ നിന്ന് കശീശാ പട്ടവും സ്വികരിച്ചു. |